Sunday, 4 January 2009

നിഷാദിന്റെ കോയമ്പത്തൂരും റഷീദിന്റെ എനിമയും പിന്നെ തോറബോറയിലെ പോരാളികളുടെ കാത്തിരിപ്പും

പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാവാത്തതില്‍ ഒരേ സമയം ആശങ്കയിലും ആകാംക്ഷയിലുമായിരുന്നു പോയ രണ്ടുമാസക്കാലമായി തോറബോറ. എന്താണ്‌ ഒന്നും സംഭവിക്കാത്തത്‌? എല്ലാവരും പലപ്പോഴായി ഉയര്‍ത്തുകയും ചെയ്‌തു ഈ ചോദ്യം. അധികം കാത്തിരിക്കേണ്ടിവന്നില്ല, കളിയാക്കലുകളുടെ ഉസ്‌താദിനായിരുന്നു ആദ്യ ഊഴം. ഇടുക്കിയില്‍ നിന്നുള്ള കോഴിക്കോടന്‍ യാത്ര, ജീവിതാവസാനം വരെ അല്‍ട്ട്‌സ്‌ഹെയ്‌മേഴ്‌സ്‌(ഉച്ചാരണം ഇതാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.) ബാധിച്ചിട്ടില്ലെങ്കില്‍ മറക്കില്ലെന്നുറപ്പുള്ളതാക്കിയായിരുന്നു മഹാകവി നിഷാദിന്റെ വരവ്‌.(കവിയെന്ന്‌ അയാള്‍ സ്വയം അവകാശപ്പെടുന്നതാണ്‌. പോരാളികള്‍ ആരും തന്നെ അതംഗീകരിക്കാന്‍ തയ്യാറില്ലെന്നുള്ളതാണ്‌ സത്യം). നിഷാദ്‌ പറഞ്ഞ 'സത്യ'ത്തില്‍ നിന്നും പോരാളികള്‍ മെനഞ്ഞ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞ സാരം ഇതാണ്‌:- ട്രെയിനില്ലാത്ത ജില്ലയെന്ന നാണക്കേടംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന പോരാളിക്ക്‌ നാട്ടില്‍ നിന്നു പുറപ്പെടുന്ന മലബാര്‍ രാത്രികാല ബസ്സിനെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ആലുവയില്‍ ബസ്സിറങ്ങി കോഴിക്കോടിനു ട്രെയിന്‍ പിടിക്കാനാണ്‌ കവിയുടെ മനസ്‌ തീരുമാനമെടുത്തത്‌. ആലുവയില്‍ ഒന്നരമണിക്കൂര്‍ ട്രെയിന്‍ കാത്തുനിന്നു ചാടിക്കയറിയ ബോഗി കണ്ടതേ പോരാളിയുടെ കണ്ണുതള്ളി. ലോക്കലിനുള്ള ടിക്കറ്റുമായി ചാടിക്കയറിയത്‌ റിസര്‍വ്‌ഡ്‌ ബോഗിയില്‍.
ട്രെയിനില്‍ കയറിയ പാടെ തോറബോറയില്‍ വിളിച്ച്‌ വരുന്ന വിവരം അറിയിച്ചതിനു ശേഷം പോരാളി സുഖയാത്ര തുടര്‍ന്നു. ടിക്കറ്റ്‌ എക്‌സാമിനര്‍ വരല്ലേ വരല്ലേ എന്ന പ്രാര്‍ഥന തന്നെ വഴിനീളെ.. ഷൊര്‍ണൂര്‍ എത്തിയ ട്രെയിന്‍ ഒരുമണിക്കൂറോളം നിര്‍ത്തിയിട്ട ശേഷം സാവധാനം ചലിച്ചുതുടങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രദേശങ്ങള്‍, ജനവാസമില്ലാത്ത സ്ഥലമാണ്‌ ഇരുവശവും. ഒന്നുരണ്ട്‌ സ്റ്റേഷനുകളുടെ പേര്‌ കണ്ടെങ്കിലും വായിച്ചിട്ട്‌ തലയില്‍ കയറിയതേയില്ല. എതിര്‍വശത്തിരുന്ന പെണ്‍കുട്ടിയെ കാണാന്‍ അത്ര രസമില്ലെങ്കിലും അവളുടെ ശ്രദ്ധപിടിച്ചെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുമുണ്ട്‌. കുറച്ചു കഴിഞ്ഞതോടെ പെണ്‍കുട്ടിയും അച്ഛനും പാലക്കാട്‌ ഇറങ്ങി. വല്ലപ്പോഴുമുള്ള ട്രെയിന്‍ യാത്രയായതിനാല്‍ കോഴിക്കോട്‌ എവിടെ, പാലക്കാട്‌ എവിടെ മലപ്പുറം എവിടെ എന്ന ധാരണ ഇല്ലാത്തതിനാല്‍ പാലക്കാടന്‍ വയലുകളും കണ്ടായിരുന്നു ബാക്കിയാത്ര. കാഴ്‌ച കാണുന്നതിനിടെയാണ്‌ അപ്രതീക്ഷിതമായി സ്വാഗതം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ്‌ കാണുന്നത്‌. ആപത്‌ശങ്ക അപ്പോള്‍ മാത്രമാണ്‌ പോരാളിയുടെ മനസ്സില്‍ ഉണരുന്നത്‌. എതിര്‍ സീറ്റില്‍ ഇരുന്ന തമിഴനോട്‌ ട്രെയിന്‍ എങ്ങോട്ടാണെന്നു ചോദിച്ചപ്പോള്‍ പോരാളിയുടെ ഞെട്ടല്‍ പൂര്‍ത്തിയായി. തോറബോറയില്‍ വിളിച്ച്‌ കടന്നുപോയ സ്‌റ്റേഷന്റെ പേരു പറഞ്ഞുകൊടുത്തു. 'മധുക്കര'. അരമണിക്കൂര്‍ കൂടി ഇരിക്കൂ കോയമ്പത്തൂര്‍ പോയി വരാം എന്നായിരുന്നു അലറിച്ചിരിച്ചുകൊണ്ടുള്ള മറുപടി. (എങ്ങനെ ചിരിക്കാതിരിക്കും സഹപോരാളികളുടെ അബദ്ധങ്ങള്‍ കണ്ടുപിടിച്ചു പൊടിപ്പുംതൊങ്ങലും വച്ച്‌ കഥയുണ്ടാക്കുന്ന ആള്‍ക്കല്ലെ ആനയോളം പോന്ന അമളി പറ്റിയിരിക്കുന്നത്‌. കോയമ്പത്തൂര്‍ ഇറങ്ങി പുറത്തു കടക്കുന്നതിനിടയില്‍ ടിക്കറ്റ്‌ എക്‌സാമിനറും പൊക്കി. ആലുവയില്‍ നിന്നു കോഴിക്കോടിനുള്ള ടിക്കറ്റ്‌ കണ്ട തമിഴന്‍ പുരികം ചുഴിച്ചു തുറിച്ചു നോക്കി. പാവം പോരാളി... കവിയുടെ സംസാരം എങ്ങനെയും അയാള്‍ക്കു മനസ്സിലാവുന്നില്ല. തമിഴനല്ലേ അയാള്‍ക്കെന്തു മലയാളം. അത്‌ വന്ത്‌ സാര്‍ നാന്‍ ട്രെയിനിലിറുന്ത്‌ തൂങ്കിപ്പോയി....ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ച്‌ പോരാളി തമിഴനെ നോക്കി..ഒടുവില്‍ പോക്കറ്റില്‍ നിന്ന്‌ പ്രസ്‌ കാര്‍ഡ്‌ കാണിച്ചാണ്‌ രംഗം ശാന്തമാക്കിയത.്‌ നീണ്ട മൂന്നുമണിക്കൂറാണ്‌ കോഴിക്കോടിനു പോവുന്ന ട്രെയിനു വേണ്ടി പോരാളിക്ക്‌ അവിടെ കാത്തുനില്‍ക്കേണ്ടി വന്നത്‌. ഒടുവില്‍ പാതിരാത്രി ഒരു മണിക്ക്‌ പോരാളി സഹിക്കാനാവാത്ത വിശപ്പുമായി തോറബോറിയിലെത്തി. ചിരിയുടെ മാലപ്പടക്കമായിരുന്നു തോറബോറയില്‍. സഹപോരാളികളെ വിളിക്കാതെ തനിച്ച്‌ ടൂര്‍ പോയതിലായിരുന്നു ചിലര്‍ക്ക്‌ സങ്കടം. ഏറെനേരം നിന്നു നീരുവച്ച കാലുമായി പോരാളി നിസ്സഹായതോടെ സഹപോരാളികള്‍ക്കു നേരെ കണ്ണുപായിച്ചു. അധികം കളിയാക്കലുകള്‍ക്ക്‌ ഇടകൊടുക്കാതെ കോയമ്പൂര്‍ കഥകളുമായി കവി വാചാലനായതോടെ തോറബോറ പഴയ രസത്തിലേക്ക്‌ മടങ്ങി വന്നു. പിന്നീട്‌ ഒരാഴ്‌ച തോറബോറയില്‍ കോയമ്പത്തൂര്‍ കഥമാത്രമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...
ഒന്നാം കഥയുടെ രംഗപ്രവേശം കഴിഞ്ഞ്‌ അധികം വൈകാതെയാണ്‌ രണ്ടാമത്തെ കഥ ഉരുത്തിരിയുന്നത്‌. വായുകയറി നിറഞ്ഞ റഷീദിന്റെ വയറിന്‌ എന്നും പ്രശ്‌നങ്ങളാണ്‌. ഡോക്ടര്‍ കഴിക്കരുതെന്ന്‌ പറഞ്ഞ ഭക്ഷണസാധനങ്ങളെ ധീരനായ ആ പോരാളി കഴിക്കൂ...രാവിലെ ആറിന്‌ ഹോട്ടലില്‍ നിന്ന്‌ ബോണ്ട(നിറയെ കിഴങ്ങാണതില്‍),പിന്നെ പൊറോട്ട, ആ തൊണ്ടക്കുഴിയിലൂടെ ചോറിറങ്ങണമെങ്കില്‍ ഓംലൈറ്റ്‌ വേണം...അങ്ങനെ ഗ്യാസിളകുമ്പോള്‍ ജെലൂസില്‍ വാങ്ങി വിഴുങ്ങി ജീവിതം മുന്നോട്ടുരുട്ടുന്നതിനിടയിലാണ്‌ അപ്രതീക്ഷിതമായി വയര്‍ പണിമുടക്കിയത്‌. അകത്തോട്ടു സ്വീകരിക്കുക മാത്രമാണ്‌ നല്‍കുന്നത്‌, പുറത്തോട്ടു അല്‍പ്പമെങ്കിലും പോവാത്ത അവസ്ഥ.***** മൂന്നുദിവസം ശുഭപ്രതീക്ഷയോടെ പോരാളി കഴിച്ചു കൂട്ടിയെങ്കിലും നാലാം ദിനം പിടുത്തംവിട്ടു. മെഡിക്കല്‍ ഷോപ്പില്‍ പോവുമ്പോള്‍ കമാന്‍ഡറുണ്ടായിരുന്നു പോരാളിയുടെ കൂടെ. മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടിയോടു വയറ്റീന്ന്‌ പോക്കിനുള്ള ഗുളികക്ക്‌ ആവശ്യപ്പെട്ടു. രണ്ടു ഗുളികയും വാങ്ങി പുറത്തിറങ്ങിയ പാടെ കമാന്‍ഡര്‍ ചോദിച്ചു വയറ്റീന്നു പോക്കിനുള്ള ഗുളികയെന്നല്ലേ താന്‍ പറഞ്ഞത്‌?. അങ്ങനെ പറഞ്ഞാലെ ശരിയാവൂ....പോരാളി ഗൗരവത്തില്‍ മറുപടിയും കൊടുത്തു. പാവം കമാന്‍ഡര്‍ പിന്നെന്തു പറയാന്‍. രാവിലെ ഒരു ഗുളികയൊക്കെ കഴിച്ച്‌ പോരാളി തോറബോറയിലൂടെ ഉലാത്തി. ഉച്ചയായിട്ടും നോ രക്ഷ...അടുത്തതും എടുത്തു വിഴുങ്ങി...വൈകീട്ട്‌ നാലുമണിയോടെ വെരുകിനെ പോലെയായി റഷീദിന്റെ അവസ്ഥ. വയറിനകത്തു നിന്നു അപശബ്ദങ്ങള്‍..വയറിനകത്തു മുളകുതേച്ചുപിടിപ്പിച്ച അവസ്ഥ...രാത്രി 12 മണിയോടെ വണ്ടിവിളിച്ച്‌ ആശുപത്രിയിലാക്കി.(മെഡിക്കല്‍ ഷോപ്പില്‍ പുറത്തുപോക്കിനുള്ള ഗുളികക്കു ചോദിച്ചതിനാല്‍ അവര്‍ ലൂസ്‌മോഷന്‍ നിര്‍ത്താനുള്ള ഗുളികയാണ്‌ കൊടുത്തത്‌. അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം!!! ) മൂന്നുദിവസത്തെ കഷ്ടപ്പാടിനൊപ്പം ഗുളികയുടെ വീര്യവും(മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു..എന്ന ചൊല്ല്‌ ഇവിടെ ഓര്‍ക്കേണ്ടതാണ്‌). ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ദേഷ്യത്തിലാണ്‌ ഡോക്ടറെത്തിയത്‌. എന്നാല്‍ അവസ്ഥ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. നല്ല ചെറുപ്പക്കാരന്‍ എങ്കിലും ഈ ഗതി വന്നാല്‍ എന്താ ചെയ്യുക? ഡോക്ടറുടെ കണ്ണ്‌ നിറഞ്ഞിരുന്നോ എന്ന്‌ കൂടെപ്പോയ പോരാളിക്കു പോലും തോന്നിപ്പോയി. ഒടുവില്‍ രണ്ട്‌ ഡോസ്‌ എനിമ അടിച്ചു കയറ്റി ഡോക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടി ലജ്ജയോടെ നല്‍കിയ ഗുളികതന്നെയായിരുന്നു കഥയിലെ നായകന്‍. അതും കഴിഞ്ഞു 10 മണിക്കൂറിനു ശേഷമാണ്‌ റഷീദിനെ സമാധാനിപ്പിച്ച്‌ ആശ്വാസത്തിന്റെ കടലൊഴുകിയത്‌. റഷീദിനും സഹപോരാളികള്‍ക്കും തോറബോറയ്‌ക്കും നീണ്ട നാലര ദിവസത്തെ കാത്തിരിപ്പിന്‌ ഫലം കണ്ടതിലുള്ള സന്തോഷവും ആശ്വാസവും. എല്ലാവരും പടച്ചവനെ സ്‌തുതിച്ചു. വിസര്‍ജ്ജനം തന്നെ ലോകത്തിലെ ഏറ്റവും സുഖകരമായ അനുഭൂതി. അന്നുവരെ ഭോജനമെന്നു പറഞ്ഞിരുന്ന റഷീദ്‌ തിരുത്തിപ്പറഞ്ഞു.......

Thursday, 20 November 2008

പെണ്ണുകെട്ടിച്ചു തരിക: ലോകത്തിലെ ആദ്യ സമരമുറ



തോറബോറ പോരാളികള്‍ അഭിമാനാര്‍ഹമായ ഒരു പുതുസമരരീതിയാണ്‌ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്‌. കല്യാണപ്രായം കഴിഞ്ഞ പോരാളികള്‍ക്ക്‌ പെണ്ണുകെട്ടുന്നതിന്‌ വീട്ടുകാര്‍ സമ്മതം മൂളാന്‍ നാലാളുകള്‍ കൂടുന്നിടത്ത്‌ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി പ്രകടനം നടത്തുക. ആദ്യത്തെ ഒരു പ്രകടനം ഇതിനകം നടത്തിക്കഴിഞ്ഞു.
എന്തോ..മാധ്യമങ്ങളൊന്നും ഞങ്ങളുടെ സമരത്തെ കണ്ട ഭാവം നടിച്ചില്ല. എന്നാല്‍ വെറുതെ വിടാന്‍ പോരാളികളും ഒരുക്കമല്ല.
സര്‍വായുധസജ്ജരായ പോരാളികളുടെ സമരത്തിന്‌ ഒരു ബാപ്പയായിക്കഴിഞ്ഞ കമാന്‍ഡറുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്‌. കല്യാണസമരത്തിലൂടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റാമെന്നു തന്നെയാണ്‌ പോരാളികള്‍ കരുതുന്നത്‌. അതിനു നിങ്ങളുടെ സഹായം ആവശ്യമാണ്‌. ഇതിനു നിങ്ങളുടെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നു. വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌ ഇതാണ്‌. തോറബോറ ബാച്ച്‌ലേഴ്‌സ്‌. കല്യാണം കഴിപ്പിച്ചു കൊടുക്കുക.
നിങ്ങളുടെ വിലയേറിയ എസ്‌.എം.എസുകള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊണ്ട്‌ തോറബോറ പോരാളികള്‍

Friday, 14 November 2008

തൂക്കണാംകുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റകറുപ്പാ?



തൂക്കണാംകുരുവിയുടെ കൂട്ടില്‍ ആറ്റകറുപ്പന്റെ അധിനിവേശം എന്ന വാര്‍ത്ത പത്രത്തില്‍ ചിത്രം സഹിതം കാണുമ്പോള്‍ വലിയ അതിശയവും രസവുമൊന്നും തോറബോറ പോരാളികള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം രാവിലെ നേരം പരാപരാന്നു വെളുത്തു തുടങ്ങിയപ്പോള്‍ ആറ്റകറുപ്പന്റെ തനിസ്വഭാവവുമായി ഒരു പോരാളി വേഷം മാറി. അന്നത്തെ ദിവസം അഞ്ചുമണിക്കു തന്നെ പോരാളികള്‍ എഴുന്നേറ്റു. പിലാത്തറയുടെ വീട്ടില്‍ പോവുകയാണ്‌ ഉദ്ദേശ്യം. ഒരുങ്ങിയവര്‍ ഒരുങ്ങിയവര്‍ തോറബോറയില്‍ നിന്ന്‌ പുറത്തിറങ്ങി കഴിഞ്ഞു. ഇനി ഉള്ളതു ചീഫ്‌ കമാന്‍ഡറും റഷീദും മാത്രമാണ്‌. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതെ വന്നപ്പോള്‍ പോരാളികള്‍ പരിഭ്രാന്തരായി. തോറബോറ ഇരുട്ടില്‍ കുളിച്ചു നില്‍ക്കുകയാണ്‌. ഉള്ളില്‍ ക്ഷുദ്രജീവികളുടെ ശല്യമാണെങ്കില്‍ വല്ലാതെ അധികരിച്ചിട്ടുമുണ്ട.്‌ പറയാന്‍ കാരണമുണ്ടതിന്‌. രണ്ടു ദിവസം മുമ്പാണ്‌ തങ്ങളുടെ ചുണ്ടില്‍ ഉറുമ്പ്‌ സുന്ദരി ഉമ്മ വച്ചത്‌. (ഉറക്കത്തിലാണു കേട്ടോ). ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഹനുമാന്റെ ചുണ്ടിനേക്കാള്‍ വലുപ്പത്തിലാണ്‌ തങ്ങളുടെ ചുണ്ടിരിക്കുന്നത്‌. അന്ന്‌ ഉച്ചക്ക്‌ ഊണുകഴിക്കാനോ വൈകീട്ടത്തെ പതിവ്‌ ചായകുടിക്കോ തങ്ങള്‍ ഹാജരായിരുന്നില്ല. പക്ഷേ യുദ്ധക്കളത്തില്‍ ലീവ്‌ കിട്ടാത്തതിനാല്‍ വരേണ്ടി വരുകയും ചെയ്‌തു. അടുത്ത ദിവസം തന്നെ കിട്ടി നിസാമിനും ഒരുമ്മ. അതു പക്ഷേ ചുണ്ടിനായിരുന്നില്ല. കണ്ണിനകത്തു കയറിയാണ്‌ ഇത്തവണ സുന്ദരി സ്‌നേഹം പ്രകടിപ്പിച്ചത്‌.
ഇങ്ങനെയൊക്കെ പോരാളികളെ സുന്ദരിമാര്‍ വിടാതെ പിന്തുടരുമ്പോള്‍ എങ്ങിനെ രണ്ടുസുന്ദരന്മാരെ തോറബോറയില്‍ ഒറ്റക്കു വിട്ടു പോവാന്‍ ഞങ്ങള്‍ക്കു മനസ്സുവരും. തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ ചീഫ്‌ കമാന്‍ഡര്‍ ഓടിക്കിതച്ചെത്തി. മുഖത്ത്‌ അടക്കിനിര്‍ത്താനാവാത്ത ചിരിയുണ്ട്‌. കാര്യം തിരക്കിയപ്പോള്‍ കമാന്‍ഡര്‍ കഥയുടെ കെട്ടഴിച്ചു. ബാത്‌റൂമില്‍ നിന്ന്‌ കമാന്‍ഡര്‍ ഇറങ്ങിവരുമ്പോള്‍ റഷീദ്‌ മുഖം ചുളുക്കി നില്‍ക്കുകയാണ്‌. ഇട്ടിരിക്കുന്ന പാന്റ്‌സിന്റെ പിറകില്‍ മുഴച്ചുനില്‍ക്കുന്ന സാധനം വലിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌. തുടര്‍ന്ന്‌ റഷീദ്‌ പാന്റ്‌സിനുള്ളില്‍ നിന്ന്‌ ഒരു ഷഡ്ഡി പുറത്തേക്കു വലിച്ചെടുത്തു.സംഗതി കമാന്‍ഡറുടേതാണ്‌. താനെന്തിനാ എന്റെ പാന്റ്‌സിനുള്ളില്‍ ഷഡ്ഡി എടുത്തുവച്ചത്‌ ദേഷ്യമടക്കാനാവാതെ റഷീദിന്റെ ചോദ്യം. ഹേയ്‌ അങ്ങിനെ വരാന്‍ വഴിയില്ലല്ലോ എന്ന സന്ദേഹത്തോടെ കമാന്‍ഡര്‍ റഷീദിനെ സമീപിച്ചു. ഇല്ലാ ഇതു നിങ്ങളുടേത്‌ തന്നെയാണ്‌. ഷഡ്ഡി തിരിച്ചറിഞ്ഞ കമാന്‍ഡറിന്റെ മുഖം ജാള്യതയില്‍ ചുവന്നു. സോറി...
മറുപടി പറഞ്ഞ്‌ കമാന്‍ഡര്‍ തടിതപ്പി.
തുടര്‍ന്ന്‌ ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന പാന്റ്‌സ്‌ എടുത്തു കമാന്‍ഡര്‍ വലിച്ചുകയറ്റി. (വലിച്ചു കയറ്റേണ്ടി വന്നില്ല..ശൂൂൂൂൂന്ന്‌ കയറിപ്പോയി). കണ്‍ഫ്യൂഷനിലായ കമാന്‍ഡര്‍ റഷീദിനെ നോക്കി. മിസ്റ്റര്‍ ബീന്‍ നില്‍ക്കുന്നതു പോലെ നിന്നു പരുങ്ങുകയാണ്‌ ആശാന്‍. പാന്റ്‌സ്‌ കാലില്‍ ഇറുകിപിടിച്ചിരിക്കുന്നു. നടക്കാന്‍ കൂടി പറ്റുന്നില്ല. ഉറക്കത്തിന്റെ കെട്ടുവിടാത്തതും സ്വതസിദ്ധമായ ഉദാസീനതയും കൂടിയായപ്പോള്‍ എല്ലാം മംഗളമായി. സമയം കളയാതെ കമാന്‍ഡര്‍ റഷീദ്‌ ഇട്ടിരുന്ന പാന്റ്‌സ്‌ ഊരിവാങ്ങി. എന്നിട്ടു ചോദിച്ചു. തൂക്കണാം കുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റക്കറുപ്പാ....?
:)

Saturday, 8 November 2008

സ്‌നാപ്‌ പോരട്ടെ, സ്‌ക്വാഷും

ചായകുടി പോരാളികളുടെ വീക്ക്‌നെസ്സാണ്‌. പണമില്ലെങ്കില്‍ കടം വാങ്ങും. ചിലപ്പോള്‍ സഹപോരാളികളുടെ കാരുണ്യം തേടും. മാസാന്ത്യങ്ങളിലാണ്‌ പോരാളികള്‍ പാപ്പരാവുക. പിന്നെ മുഖത്തോടു മുഖം നോക്കുകയാണ്‌ തന്ത്രം. അങ്ങനെ മുടക്കമില്ലാതെ പോയിക്കൊണ്ടിരുന്ന ചായകുടിയുടെ രസം പോരാളികളെ അതിന്‌ അടിമകളാക്കി.
അങ്ങനെ അന്നു വൈകീട്ടും ചായകുടിക്കാന്‍ സ്ഥിരം സങ്കേതത്തിലെത്തി. ചായ ഓര്‍ഡര്‍ ചെയ്‌തിരിക്കുമ്പോള്‍ വെയ്‌റ്ററെത്തി.(ചുള്ളനായ ഒരു പയ്യനാണ്‌ വെയ്‌റ്റര്‍) കടിയെന്താ വേണ്ടതെന്ന ചോദ്യത്തിന്‌ മറുപടി റഷീദിന്റെ വായില്‍ നിന്നായിരുന്നു ആദ്യം ഉതിര്‍ന്നത്‌. സ്‌നാപ്‌ പോരട്ടെ. വെയ്‌റ്റര്‍ അന്തിച്ചു. പോരാളികളും. സ്‌നാപോ???
അതെ, കടിക്കാന്‍ എന്തെങ്കിലും പോരട്ടെ ...
പോരാളികളുടെ സംശയത്തിന്‌ അടിവരയിട്ട്‌ കടി പറഞ്ഞ റഷീദിന്റെ വാക്കുകള്‍ സ്‌നാപിന്റെ സാങ്കേതികാര്‍ഥം പറഞ്ഞു തന്നു. സ്‌നാക്കാണ്‌ പാവം ഉദ്ദേശിച്ചത്‌. ആംഗലേയ ഭാഷയുടെ ഉള്ളുകള്ളികള്‍ പുറത്താക്കുന്ന റഷീദിന്റെ വായില്‍ നോക്കിയിരിക്കുന്ന പോരാളികളെ പുച്ഛത്തോടെ കണ്ണോടിച്ച ശേഷം ആശാന്‍ നിവര്‍ന്നിരുന്നു.
കട്‌ലെറ്റ്‌, പഴംപൊരി, ഉള്ളിവട, ബോണ്ട, പഫ്‌സ്‌, പക്കുവട.....വെയ്‌റ്ററുടെ ലിസ്റ്റ്‌ നീണ്ടു.
ചില്ലലമാരയില്‍ വച്ചിരിക്കുന്ന കടികളില്‍ നോക്കി റഷീദ്‌ തന്നെയാണ്‌ കടിക്ക്‌ ഉത്തരവിട്ടതും.
എല്ലാവര്‍ക്കും ചൂടുപാറുന്ന ചായയെത്തി. ഒപ്പം പഫ്‌സും. 'സ്‌ക്വാഷ്‌ 'കൊണ്ടു വാാാാ...ഇത്തവണയും റഷീദിന്റെ സ്വരമാണ്‌ ആദ്യ ഉയര്‍ന്നത്‌.
'സ്‌ക്വാഷെ'ന്തിനാണിപ്പോള്‍...?എന്ന സംശയം ദുരീകരിക്കാന്‍ 'തങ്ങള്‍' ചോദിച്ചു. സ്‌ക്വാഷോ...?
നേര്‍ത്ത കണ്‍ഫ്യൂഷനിലായ റഷീദ്‌ ടോണ്‍ മാറ്റി..
''സ്‌ക്യാഷ്‌" ...എന്നിട്ടും മനസ്സിലാവാത്ത പോരാളികള്‍ക്കും വെയ്‌റ്റര്‍ക്കും മുഖം തരാതെ റഷീദ്‌ വലതുകൈയുടെ ചൂണ്ടുവിരലുയര്‍ത്തി. അതാ ഇരിക്കുന്നു സോസ്‌ നിറച്ച ബോട്ടില്‍.
പടച്ചോനെ.. സ്‌നാപ്പിനു കൂട്ട്‌ സക്വാഷ്‌....ഇരിക്കട്ടെ....
റഷീദിനു വീണ്ടുമൊരു വാ തുറക്കലിന്‌ അവസരം കൊടുക്കാതെ ചായയും പഫ്‌സും വയറ്റിലാക്കി പോരാളികള്‍ കോഫിബാറിന്റെ പടിയിറങ്ങി.

Monday, 3 November 2008

പാതിരാത്രിയിലെ മീന്‍മുള്ളും പഴംതേടിയുള്ള യാത്രയും



രാത്രി യുദ്ധത്തിന്നിടയില്‍ കിട്ടിയ ഇത്തിരിനേരത്താണ്‌ പിലാത്തറക്ക്‌ ചോറുണ്ണാന്‍ തോന്നിയത്‌. അമിത വിശപ്പാണോ പൊരിച്ച അയലയാണോ കാരണമെന്നറിയില്ല, വലിച്ചുവാരിത്തിന്ന പിലാത്തറയുടെ തൊണ്ടയില്‍ മീന്‍മുള്ളു കുടുങ്ങി. വേദന അധികരിച്ചുവെങ്കിലും രണ്ടുപ്ലേറ്റ്‌ ചോറുകഴിച്ച ശേഷം മാത്രമാണ്‌ മെസ്സില്‍ നിന്ന്‌ പോരാളി പുറത്തിറങ്ങിയത്‌. പുട്ടിനു തേങ്ങാപ്പീര പോലെ ചോറുരുട്ടി വിഴുങ്ങിയും വെള്ളം കുടിച്ചും മുള്ളുകളയാന്‍ പ്രയത്‌നിച്ചെങ്കിലും വിജയിക്കാതെയാണ്‌ പരിഭ്രാന്തനായ പിലാത്തറ യുദ്ധക്കളത്തിലെത്തിയത്‌. മുള്ളുകളയുന്നതിന്‌ പലവിധ അഭിപ്രായങ്ങളായിരുന്നു. മെസ്സില്‍ രാവിലെയുണ്ടാക്കിട്ടും തീരാത്ത, പുട്ട്‌ വിഴുങ്ങിയാല്‍ മതിയെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാമെന്നു തീരുമാനിച്ചു. എന്നാല്‍ കൂടത്തിനു തല്ലിയാല്‍ പോലും പൊട്ടാത്ത പുട്ടാണ്‌ ചീഫ്‌ കുക്കിന്റെ കൈപ്പുണ്യത്തില്‍ പിറവികൊള്ളുന്നതെന്ന പുനര്‍വിചിന്തനം ഉണ്ടായതോടെ ആ സാഹസം ഉപേക്ഷിച്ചു. തുടര്‍ന്നാണ്‌ പഴം വിഴുങ്ങല്‍ എന്ന പരമ്പരാഗത മുള്ളുകളയല്‍ രീതി പിന്തുടരാന്‍ തീരുമാനിച്ചത്‌. സാധാരണ ജ്യൂസുകുടിക്കാന്‍ പോവുന്ന ഫ്രൂട്ട്‌സ്‌ കടയിലേക്ക്‌ പോരാളികള്‍ പിലാത്തറയെയും കൂട്ടി ആഘോഷത്തോടെ നീങ്ങി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അടച്ചിട്ട കടയാണ്‌ ഞങ്ങള്‍ പോരാളികള്‍ക്കു കാണാന്‍ കഴിഞ്ഞത്‌. തൊണ്ടതിരുമ്മി കണ്ണുതള്ളി വില്ലുപോലെ വളയുന്ന പിലാത്തറയുടെ ദൈന്യത കണ്ടില്ലെന്നു നടിച്ച്‌ സംഘം യുദ്ധക്കളത്തില്‍ തിരിച്ചെത്തി. മുള്ളുവിഴുങ്ങിയ പിലാത്തറയുടെ അന്ത്യകൂദാശ നടത്തേണ്ടി വരുമെന്നു പേടിയുണ്ടായിരുന്നെങ്കിലും രാവിലെയോടെ മുള്ള്‌ തൊണ്ടയില്‍ നിന്ന്‌ അപ്രത്യക്ഷമായി.
പഴം വിഴുങ്ങലല്ലാതെ മറ്റെന്തുമാര്‍ഗമാണ്‌ മുള്ളുകളയാന്‍ അവലംബിക്കുകയെന്ന ഗവേഷത്തിലാണ്‌ പിലാത്തറയിപ്പോള്‍. രാത്രിയായാലും കടയടച്ചുപോയാലും പിന്തുടരാന്‍ പറ്റുന്ന ഒരു പ്രയോഗം. കിട്ടിയാല്‍ നിങ്ങളെയും അറിയിക്കുന്നതാണ്‌.

Saturday, 1 November 2008

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇനി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം

തോറബോറയുടെ ഇലയനക്കങ്ങള്‍ വരെ ഇവിടെ കോറിയിട്ടിരുന്ന സമയം. ചിരിയും ബഹളങ്ങളും സര്‍വോപരി അബദ്ധങ്ങളും അങ്ങനെ എല്ലാം ഇവിടെ വിഷയങ്ങളായിരുന്നപ്പോഴാണ്‌ യുദ്ധക്കളത്തില്‍(ഓഫിസില്‍) ബ്ലോഗിന്‌ നിയന്ത്രണമേര്‍പ്പെടുത്തിയത്‌. ഒരു പോസ്‌റ്റിടാന്‍ പറ്റാനാവാതെ, പ്രസവവേദനയാണ്‌ ഇക്കാലമത്രയും ഞാന്‍, ഞങ്ങള്‍- പോരാളികള്‍ അനുഭവിച്ചുകൊണ്ടിരുന്നത്‌. എന്തായാലും ഒരു ഗര്‍ഭകാലമെത്തുന്നതിനു മുമ്പ്‌ കാറ്റ്‌ പോരാളികള്‍ക്ക്‌ അനുകൂലമായി വീശിത്തുടങ്ങി. 2 മാസങ്ങള്‍ക്കു ശേഷമുള്ള ആദ്യപോസ്‌റ്റാണിത്‌. ഒരുപാട്‌ വിശേഷങ്ങളുണ്ട്‌ പങ്കുവയ്‌ക്കാന്‍.. താമസിയാതെ അവ നിങ്ങള്‍ക്കു മുമ്പില്‍ എത്തിക്കാമെന്ന പ്രതീക്ഷയോടെ....
നിങ്ങളുടെ സ്വന്തം തോറബോറ പോരാളികള്‍

Monday, 22 September 2008

ഇനി ഞാന്‍ വരില്ല; ഒരു തവണ കൂടി

വെറുതെയിരിക്കുമ്പോള്‍ ഓര്‍മകള്‍ വേട്ടയാടുന്നു. ഓര്‍ത്താല്‍ നന്ന്‌, അല്ലെങ്കിലും... ദാ..ഇവിടെ ക്ലിക്കൂ