Thursday, 20 November 2008

പെണ്ണുകെട്ടിച്ചു തരിക: ലോകത്തിലെ ആദ്യ സമരമുറ



തോറബോറ പോരാളികള്‍ അഭിമാനാര്‍ഹമായ ഒരു പുതുസമരരീതിയാണ്‌ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്‌. കല്യാണപ്രായം കഴിഞ്ഞ പോരാളികള്‍ക്ക്‌ പെണ്ണുകെട്ടുന്നതിന്‌ വീട്ടുകാര്‍ സമ്മതം മൂളാന്‍ നാലാളുകള്‍ കൂടുന്നിടത്ത്‌ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി പ്രകടനം നടത്തുക. ആദ്യത്തെ ഒരു പ്രകടനം ഇതിനകം നടത്തിക്കഴിഞ്ഞു.
എന്തോ..മാധ്യമങ്ങളൊന്നും ഞങ്ങളുടെ സമരത്തെ കണ്ട ഭാവം നടിച്ചില്ല. എന്നാല്‍ വെറുതെ വിടാന്‍ പോരാളികളും ഒരുക്കമല്ല.
സര്‍വായുധസജ്ജരായ പോരാളികളുടെ സമരത്തിന്‌ ഒരു ബാപ്പയായിക്കഴിഞ്ഞ കമാന്‍ഡറുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്‌. കല്യാണസമരത്തിലൂടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റാമെന്നു തന്നെയാണ്‌ പോരാളികള്‍ കരുതുന്നത്‌. അതിനു നിങ്ങളുടെ സഹായം ആവശ്യമാണ്‌. ഇതിനു നിങ്ങളുടെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നു. വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌ ഇതാണ്‌. തോറബോറ ബാച്ച്‌ലേഴ്‌സ്‌. കല്യാണം കഴിപ്പിച്ചു കൊടുക്കുക.
നിങ്ങളുടെ വിലയേറിയ എസ്‌.എം.എസുകള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊണ്ട്‌ തോറബോറ പോരാളികള്‍

Friday, 14 November 2008

തൂക്കണാംകുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റകറുപ്പാ?



തൂക്കണാംകുരുവിയുടെ കൂട്ടില്‍ ആറ്റകറുപ്പന്റെ അധിനിവേശം എന്ന വാര്‍ത്ത പത്രത്തില്‍ ചിത്രം സഹിതം കാണുമ്പോള്‍ വലിയ അതിശയവും രസവുമൊന്നും തോറബോറ പോരാളികള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം രാവിലെ നേരം പരാപരാന്നു വെളുത്തു തുടങ്ങിയപ്പോള്‍ ആറ്റകറുപ്പന്റെ തനിസ്വഭാവവുമായി ഒരു പോരാളി വേഷം മാറി. അന്നത്തെ ദിവസം അഞ്ചുമണിക്കു തന്നെ പോരാളികള്‍ എഴുന്നേറ്റു. പിലാത്തറയുടെ വീട്ടില്‍ പോവുകയാണ്‌ ഉദ്ദേശ്യം. ഒരുങ്ങിയവര്‍ ഒരുങ്ങിയവര്‍ തോറബോറയില്‍ നിന്ന്‌ പുറത്തിറങ്ങി കഴിഞ്ഞു. ഇനി ഉള്ളതു ചീഫ്‌ കമാന്‍ഡറും റഷീദും മാത്രമാണ്‌. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതെ വന്നപ്പോള്‍ പോരാളികള്‍ പരിഭ്രാന്തരായി. തോറബോറ ഇരുട്ടില്‍ കുളിച്ചു നില്‍ക്കുകയാണ്‌. ഉള്ളില്‍ ക്ഷുദ്രജീവികളുടെ ശല്യമാണെങ്കില്‍ വല്ലാതെ അധികരിച്ചിട്ടുമുണ്ട.്‌ പറയാന്‍ കാരണമുണ്ടതിന്‌. രണ്ടു ദിവസം മുമ്പാണ്‌ തങ്ങളുടെ ചുണ്ടില്‍ ഉറുമ്പ്‌ സുന്ദരി ഉമ്മ വച്ചത്‌. (ഉറക്കത്തിലാണു കേട്ടോ). ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഹനുമാന്റെ ചുണ്ടിനേക്കാള്‍ വലുപ്പത്തിലാണ്‌ തങ്ങളുടെ ചുണ്ടിരിക്കുന്നത്‌. അന്ന്‌ ഉച്ചക്ക്‌ ഊണുകഴിക്കാനോ വൈകീട്ടത്തെ പതിവ്‌ ചായകുടിക്കോ തങ്ങള്‍ ഹാജരായിരുന്നില്ല. പക്ഷേ യുദ്ധക്കളത്തില്‍ ലീവ്‌ കിട്ടാത്തതിനാല്‍ വരേണ്ടി വരുകയും ചെയ്‌തു. അടുത്ത ദിവസം തന്നെ കിട്ടി നിസാമിനും ഒരുമ്മ. അതു പക്ഷേ ചുണ്ടിനായിരുന്നില്ല. കണ്ണിനകത്തു കയറിയാണ്‌ ഇത്തവണ സുന്ദരി സ്‌നേഹം പ്രകടിപ്പിച്ചത്‌.
ഇങ്ങനെയൊക്കെ പോരാളികളെ സുന്ദരിമാര്‍ വിടാതെ പിന്തുടരുമ്പോള്‍ എങ്ങിനെ രണ്ടുസുന്ദരന്മാരെ തോറബോറയില്‍ ഒറ്റക്കു വിട്ടു പോവാന്‍ ഞങ്ങള്‍ക്കു മനസ്സുവരും. തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ ചീഫ്‌ കമാന്‍ഡര്‍ ഓടിക്കിതച്ചെത്തി. മുഖത്ത്‌ അടക്കിനിര്‍ത്താനാവാത്ത ചിരിയുണ്ട്‌. കാര്യം തിരക്കിയപ്പോള്‍ കമാന്‍ഡര്‍ കഥയുടെ കെട്ടഴിച്ചു. ബാത്‌റൂമില്‍ നിന്ന്‌ കമാന്‍ഡര്‍ ഇറങ്ങിവരുമ്പോള്‍ റഷീദ്‌ മുഖം ചുളുക്കി നില്‍ക്കുകയാണ്‌. ഇട്ടിരിക്കുന്ന പാന്റ്‌സിന്റെ പിറകില്‍ മുഴച്ചുനില്‍ക്കുന്ന സാധനം വലിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌. തുടര്‍ന്ന്‌ റഷീദ്‌ പാന്റ്‌സിനുള്ളില്‍ നിന്ന്‌ ഒരു ഷഡ്ഡി പുറത്തേക്കു വലിച്ചെടുത്തു.സംഗതി കമാന്‍ഡറുടേതാണ്‌. താനെന്തിനാ എന്റെ പാന്റ്‌സിനുള്ളില്‍ ഷഡ്ഡി എടുത്തുവച്ചത്‌ ദേഷ്യമടക്കാനാവാതെ റഷീദിന്റെ ചോദ്യം. ഹേയ്‌ അങ്ങിനെ വരാന്‍ വഴിയില്ലല്ലോ എന്ന സന്ദേഹത്തോടെ കമാന്‍ഡര്‍ റഷീദിനെ സമീപിച്ചു. ഇല്ലാ ഇതു നിങ്ങളുടേത്‌ തന്നെയാണ്‌. ഷഡ്ഡി തിരിച്ചറിഞ്ഞ കമാന്‍ഡറിന്റെ മുഖം ജാള്യതയില്‍ ചുവന്നു. സോറി...
മറുപടി പറഞ്ഞ്‌ കമാന്‍ഡര്‍ തടിതപ്പി.
തുടര്‍ന്ന്‌ ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന പാന്റ്‌സ്‌ എടുത്തു കമാന്‍ഡര്‍ വലിച്ചുകയറ്റി. (വലിച്ചു കയറ്റേണ്ടി വന്നില്ല..ശൂൂൂൂൂന്ന്‌ കയറിപ്പോയി). കണ്‍ഫ്യൂഷനിലായ കമാന്‍ഡര്‍ റഷീദിനെ നോക്കി. മിസ്റ്റര്‍ ബീന്‍ നില്‍ക്കുന്നതു പോലെ നിന്നു പരുങ്ങുകയാണ്‌ ആശാന്‍. പാന്റ്‌സ്‌ കാലില്‍ ഇറുകിപിടിച്ചിരിക്കുന്നു. നടക്കാന്‍ കൂടി പറ്റുന്നില്ല. ഉറക്കത്തിന്റെ കെട്ടുവിടാത്തതും സ്വതസിദ്ധമായ ഉദാസീനതയും കൂടിയായപ്പോള്‍ എല്ലാം മംഗളമായി. സമയം കളയാതെ കമാന്‍ഡര്‍ റഷീദ്‌ ഇട്ടിരുന്ന പാന്റ്‌സ്‌ ഊരിവാങ്ങി. എന്നിട്ടു ചോദിച്ചു. തൂക്കണാം കുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റക്കറുപ്പാ....?
:)

Saturday, 8 November 2008

സ്‌നാപ്‌ പോരട്ടെ, സ്‌ക്വാഷും

ചായകുടി പോരാളികളുടെ വീക്ക്‌നെസ്സാണ്‌. പണമില്ലെങ്കില്‍ കടം വാങ്ങും. ചിലപ്പോള്‍ സഹപോരാളികളുടെ കാരുണ്യം തേടും. മാസാന്ത്യങ്ങളിലാണ്‌ പോരാളികള്‍ പാപ്പരാവുക. പിന്നെ മുഖത്തോടു മുഖം നോക്കുകയാണ്‌ തന്ത്രം. അങ്ങനെ മുടക്കമില്ലാതെ പോയിക്കൊണ്ടിരുന്ന ചായകുടിയുടെ രസം പോരാളികളെ അതിന്‌ അടിമകളാക്കി.
അങ്ങനെ അന്നു വൈകീട്ടും ചായകുടിക്കാന്‍ സ്ഥിരം സങ്കേതത്തിലെത്തി. ചായ ഓര്‍ഡര്‍ ചെയ്‌തിരിക്കുമ്പോള്‍ വെയ്‌റ്ററെത്തി.(ചുള്ളനായ ഒരു പയ്യനാണ്‌ വെയ്‌റ്റര്‍) കടിയെന്താ വേണ്ടതെന്ന ചോദ്യത്തിന്‌ മറുപടി റഷീദിന്റെ വായില്‍ നിന്നായിരുന്നു ആദ്യം ഉതിര്‍ന്നത്‌. സ്‌നാപ്‌ പോരട്ടെ. വെയ്‌റ്റര്‍ അന്തിച്ചു. പോരാളികളും. സ്‌നാപോ???
അതെ, കടിക്കാന്‍ എന്തെങ്കിലും പോരട്ടെ ...
പോരാളികളുടെ സംശയത്തിന്‌ അടിവരയിട്ട്‌ കടി പറഞ്ഞ റഷീദിന്റെ വാക്കുകള്‍ സ്‌നാപിന്റെ സാങ്കേതികാര്‍ഥം പറഞ്ഞു തന്നു. സ്‌നാക്കാണ്‌ പാവം ഉദ്ദേശിച്ചത്‌. ആംഗലേയ ഭാഷയുടെ ഉള്ളുകള്ളികള്‍ പുറത്താക്കുന്ന റഷീദിന്റെ വായില്‍ നോക്കിയിരിക്കുന്ന പോരാളികളെ പുച്ഛത്തോടെ കണ്ണോടിച്ച ശേഷം ആശാന്‍ നിവര്‍ന്നിരുന്നു.
കട്‌ലെറ്റ്‌, പഴംപൊരി, ഉള്ളിവട, ബോണ്ട, പഫ്‌സ്‌, പക്കുവട.....വെയ്‌റ്ററുടെ ലിസ്റ്റ്‌ നീണ്ടു.
ചില്ലലമാരയില്‍ വച്ചിരിക്കുന്ന കടികളില്‍ നോക്കി റഷീദ്‌ തന്നെയാണ്‌ കടിക്ക്‌ ഉത്തരവിട്ടതും.
എല്ലാവര്‍ക്കും ചൂടുപാറുന്ന ചായയെത്തി. ഒപ്പം പഫ്‌സും. 'സ്‌ക്വാഷ്‌ 'കൊണ്ടു വാാാാ...ഇത്തവണയും റഷീദിന്റെ സ്വരമാണ്‌ ആദ്യ ഉയര്‍ന്നത്‌.
'സ്‌ക്വാഷെ'ന്തിനാണിപ്പോള്‍...?എന്ന സംശയം ദുരീകരിക്കാന്‍ 'തങ്ങള്‍' ചോദിച്ചു. സ്‌ക്വാഷോ...?
നേര്‍ത്ത കണ്‍ഫ്യൂഷനിലായ റഷീദ്‌ ടോണ്‍ മാറ്റി..
''സ്‌ക്യാഷ്‌" ...എന്നിട്ടും മനസ്സിലാവാത്ത പോരാളികള്‍ക്കും വെയ്‌റ്റര്‍ക്കും മുഖം തരാതെ റഷീദ്‌ വലതുകൈയുടെ ചൂണ്ടുവിരലുയര്‍ത്തി. അതാ ഇരിക്കുന്നു സോസ്‌ നിറച്ച ബോട്ടില്‍.
പടച്ചോനെ.. സ്‌നാപ്പിനു കൂട്ട്‌ സക്വാഷ്‌....ഇരിക്കട്ടെ....
റഷീദിനു വീണ്ടുമൊരു വാ തുറക്കലിന്‌ അവസരം കൊടുക്കാതെ ചായയും പഫ്‌സും വയറ്റിലാക്കി പോരാളികള്‍ കോഫിബാറിന്റെ പടിയിറങ്ങി.

Monday, 3 November 2008

പാതിരാത്രിയിലെ മീന്‍മുള്ളും പഴംതേടിയുള്ള യാത്രയും



രാത്രി യുദ്ധത്തിന്നിടയില്‍ കിട്ടിയ ഇത്തിരിനേരത്താണ്‌ പിലാത്തറക്ക്‌ ചോറുണ്ണാന്‍ തോന്നിയത്‌. അമിത വിശപ്പാണോ പൊരിച്ച അയലയാണോ കാരണമെന്നറിയില്ല, വലിച്ചുവാരിത്തിന്ന പിലാത്തറയുടെ തൊണ്ടയില്‍ മീന്‍മുള്ളു കുടുങ്ങി. വേദന അധികരിച്ചുവെങ്കിലും രണ്ടുപ്ലേറ്റ്‌ ചോറുകഴിച്ച ശേഷം മാത്രമാണ്‌ മെസ്സില്‍ നിന്ന്‌ പോരാളി പുറത്തിറങ്ങിയത്‌. പുട്ടിനു തേങ്ങാപ്പീര പോലെ ചോറുരുട്ടി വിഴുങ്ങിയും വെള്ളം കുടിച്ചും മുള്ളുകളയാന്‍ പ്രയത്‌നിച്ചെങ്കിലും വിജയിക്കാതെയാണ്‌ പരിഭ്രാന്തനായ പിലാത്തറ യുദ്ധക്കളത്തിലെത്തിയത്‌. മുള്ളുകളയുന്നതിന്‌ പലവിധ അഭിപ്രായങ്ങളായിരുന്നു. മെസ്സില്‍ രാവിലെയുണ്ടാക്കിട്ടും തീരാത്ത, പുട്ട്‌ വിഴുങ്ങിയാല്‍ മതിയെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാമെന്നു തീരുമാനിച്ചു. എന്നാല്‍ കൂടത്തിനു തല്ലിയാല്‍ പോലും പൊട്ടാത്ത പുട്ടാണ്‌ ചീഫ്‌ കുക്കിന്റെ കൈപ്പുണ്യത്തില്‍ പിറവികൊള്ളുന്നതെന്ന പുനര്‍വിചിന്തനം ഉണ്ടായതോടെ ആ സാഹസം ഉപേക്ഷിച്ചു. തുടര്‍ന്നാണ്‌ പഴം വിഴുങ്ങല്‍ എന്ന പരമ്പരാഗത മുള്ളുകളയല്‍ രീതി പിന്തുടരാന്‍ തീരുമാനിച്ചത്‌. സാധാരണ ജ്യൂസുകുടിക്കാന്‍ പോവുന്ന ഫ്രൂട്ട്‌സ്‌ കടയിലേക്ക്‌ പോരാളികള്‍ പിലാത്തറയെയും കൂട്ടി ആഘോഷത്തോടെ നീങ്ങി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അടച്ചിട്ട കടയാണ്‌ ഞങ്ങള്‍ പോരാളികള്‍ക്കു കാണാന്‍ കഴിഞ്ഞത്‌. തൊണ്ടതിരുമ്മി കണ്ണുതള്ളി വില്ലുപോലെ വളയുന്ന പിലാത്തറയുടെ ദൈന്യത കണ്ടില്ലെന്നു നടിച്ച്‌ സംഘം യുദ്ധക്കളത്തില്‍ തിരിച്ചെത്തി. മുള്ളുവിഴുങ്ങിയ പിലാത്തറയുടെ അന്ത്യകൂദാശ നടത്തേണ്ടി വരുമെന്നു പേടിയുണ്ടായിരുന്നെങ്കിലും രാവിലെയോടെ മുള്ള്‌ തൊണ്ടയില്‍ നിന്ന്‌ അപ്രത്യക്ഷമായി.
പഴം വിഴുങ്ങലല്ലാതെ മറ്റെന്തുമാര്‍ഗമാണ്‌ മുള്ളുകളയാന്‍ അവലംബിക്കുകയെന്ന ഗവേഷത്തിലാണ്‌ പിലാത്തറയിപ്പോള്‍. രാത്രിയായാലും കടയടച്ചുപോയാലും പിന്തുടരാന്‍ പറ്റുന്ന ഒരു പ്രയോഗം. കിട്ടിയാല്‍ നിങ്ങളെയും അറിയിക്കുന്നതാണ്‌.

Saturday, 1 November 2008

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇനി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം

തോറബോറയുടെ ഇലയനക്കങ്ങള്‍ വരെ ഇവിടെ കോറിയിട്ടിരുന്ന സമയം. ചിരിയും ബഹളങ്ങളും സര്‍വോപരി അബദ്ധങ്ങളും അങ്ങനെ എല്ലാം ഇവിടെ വിഷയങ്ങളായിരുന്നപ്പോഴാണ്‌ യുദ്ധക്കളത്തില്‍(ഓഫിസില്‍) ബ്ലോഗിന്‌ നിയന്ത്രണമേര്‍പ്പെടുത്തിയത്‌. ഒരു പോസ്‌റ്റിടാന്‍ പറ്റാനാവാതെ, പ്രസവവേദനയാണ്‌ ഇക്കാലമത്രയും ഞാന്‍, ഞങ്ങള്‍- പോരാളികള്‍ അനുഭവിച്ചുകൊണ്ടിരുന്നത്‌. എന്തായാലും ഒരു ഗര്‍ഭകാലമെത്തുന്നതിനു മുമ്പ്‌ കാറ്റ്‌ പോരാളികള്‍ക്ക്‌ അനുകൂലമായി വീശിത്തുടങ്ങി. 2 മാസങ്ങള്‍ക്കു ശേഷമുള്ള ആദ്യപോസ്‌റ്റാണിത്‌. ഒരുപാട്‌ വിശേഷങ്ങളുണ്ട്‌ പങ്കുവയ്‌ക്കാന്‍.. താമസിയാതെ അവ നിങ്ങള്‍ക്കു മുമ്പില്‍ എത്തിക്കാമെന്ന പ്രതീക്ഷയോടെ....
നിങ്ങളുടെ സ്വന്തം തോറബോറ പോരാളികള്‍

Monday, 22 September 2008

ഇനി ഞാന്‍ വരില്ല; ഒരു തവണ കൂടി

വെറുതെയിരിക്കുമ്പോള്‍ ഓര്‍മകള്‍ വേട്ടയാടുന്നു. ഓര്‍ത്താല്‍ നന്ന്‌, അല്ലെങ്കിലും... ദാ..ഇവിടെ ക്ലിക്കൂ

Tuesday, 16 September 2008

മിസ്റ്റര്‍ പ്രാണികുമാറിന്റെ ആശങ്കയും കാണാതായ പോരാളിയും

നവതോറബോറയില്‍ പ്രവേശിച്ച അന്നുമുതല്‍ പോരാളികള്‍ക്ക്‌ എന്തോ ഒരസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഒരു ഭാര്‍ഗവി നിലയം എന്നു പറയാവുന്ന രീതിയില്‍ കിടന്ന രണ്ടുനില വീട്‌ കമ്പനി ഏര്‍പ്പാടാക്കി തന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചതും ദുഃഖിച്ചതും തോറബോറ നിവാസികളായിരുന്നു. സന്തോഷം മഴയില്‍ കുതിരുന്ന തോറബോറയില്‍ നിന്ന്‌ രക്ഷപ്പെടുന്നതില്‍ നിന്നും ദുഃഖം രണ്ടുവര്‍ഷത്തെ വിഹാരലോകം ഉപേക്ഷിച്ചു പോവുന്നതിലുമായിരുന്നു. എങ്കിലും പെയിന്റടിച്ചു ഒരുങ്ങിനിന്ന അതിമനോഹരിയായിരുന്നു നവതോറബോറ. (കെട്ടിടത്തെ സുന്ദരനെന്നോ..സുന്ദരിയെന്നോ വേര്‍തിരിക്കുന്ന കാര്യത്തില്‍ വല്ലാത്ത കണ്‍ഫ്യൂഷനുണ്ട്‌.) വീട്‌ തുറന്നുകൊടുക്കുന്ന ദിവസം തേനീച്ചക്കൂട്ടമിളകി വരുന്നതു പോലെ പോരാളികള്‍ താഴത്തെ നിലയിലേക്ക്‌ ഇരച്ചുകയറി. വളരെ പെട്ടെന്നു തന്നെ താഴത്തെ നിലയിലെ റൂമുകള്‍ പോരാളികള്‍ പിടിച്ചടക്കി. പിന്നാലെയെത്തിയ സഹപോരാളികള്‍ ആര്‍ക്കും വേണ്ടാതെ കിടന്ന രണ്ടാം നിലയിലെ റൂമുകളിലേക്ക്‌ മനസ്സില്ലാമനസ്സോടെ കയറിപ്പോവുകയും റെഡ്‌സ്‌ട്രീറ്റ്‌ എന്ന 'നിലവാര'മുള്ള പേരതിനു സമ്മാനിക്കുകയും ചെയ്‌തു. നിര്‍ഭാഗ്യമെന്നോ ഭാഗ്യമെന്നോ പറയാം പേരുകേട്ട പാടെ മറ്റുള്ളവര്‍ ഓടിമറഞ്ഞു. നാട്ടിലും വീട്ടിലും ഓഫിസിലുമൊക്കെ മാന്യനും പകല്‍മാന്യനുമൊക്കയായ ആള്‍ റെഡ്‌സ്‌ട്രീറ്റില്‍ അംഗത്വമെടുക്കുക എന്നു പറഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ......
ഏതായാലും റെഡ്‌സ്‌ട്രീറ്റിനു രൂപം കൊടുത്ത രണ്ടുപേര്‍ സസുഖം വാഴുന്നുണ്ടാ സ്‌ട്രീറ്റില്‍. ഒരാളതിന്റെ പ്രസിഡന്റ്‌, അപരന്‍ സെക്രട്ടറി...(രണ്ടുപേര്‍ക്കു കൂടി ഒരു സംഘടന നടത്താന്‍ പാടുണ്ടോ എന്ന ചോദ്യത്തിനുത്തരവും റെഡിയാണ്‌. കോണ്‍ഗ്രസ്‌ പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു പോവുമ്പോള്‍ എത്ര പേരാണ്‌ പൊട്ടിമുളക്കുന്ന ഗ്രൂപ്പുകളില്‍ ഉണ്ടാവുക....ഇംഗ്ലീഷ്‌ അക്ഷരമാലയില്‍ ആവശ്യത്തിന്‌ അക്ഷരങ്ങള്‍ ഉണ്ടാവുമോ പുതിയ ഗ്രൂപ്പിന്‌ പേരിടാന്‍ എന്ന ശങ്ക മാത്രമല്ലാതെ...മറ്റെന്താണ്‌ അവര്‍ക്ക്‌ ടെന്‍ഷന്‍ ഉണ്ടാക്കുന്നത്‌. അപ്പോള്‍ പിന്നെ ഇവിടെ ഇതു മതി...) എങ്ങനെയുണ്ട്‌ റെഡ്‌സ്‌ട്രീറ്റുകാരുടെ മറുപടി.
അങ്ങനെ നവതോറബോറയിലെ സൗകര്യങ്ങളിലും അസൗകര്യങ്ങളിലും രസംപിടിച്ചു വരുമ്പോഴാണ്‌ നുഴഞ്ഞുകയറ്റക്കാരായി ചിലരെത്തിയത്‌. രാത്രി ഉറക്കത്തിനിടയിലും കുളികഴിഞ്ഞ്‌ അണിഞ്ഞൊരുങ്ങി പുറത്തിറങ്ങുമ്പോഴും ശരീരത്തില്‍ എന്തോ കടിക്കുന്നതുപോലെ തോന്നല്‍. യുദ്ധക്കളത്തിലേക്കുള്ള വഴിമധ്യേയും യുദ്ധക്കളത്തിലെത്തിയ ശേഷവും സ്ഥാനങ്ങളിലും അസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ക്ക്‌ അറുതിവരുത്താന്‍ വിഷമമനുഭപ്പെട്ടതോടെയാണ്‌ കമാന്‍ഡറുടെ നേതൃത്വത്തില്‍ പോരാളികള്‍ തോറബോറ അരിച്ചുപെറുക്കിയത്‌. തോറബോറ ഉപേക്ഷിച്ചു വന്നതിനോടുള്ള ശരീരത്തിന്റെ റിയാക്ഷന്‍ ആവുമെന്ന്‌ ആദ്യമൊക്കെ കരുതിയിരുന്നെങ്കിലും പിന്നീടാണ്‌ യഥാര്‍ഥ ശത്രുവിനെ കണ്ടെത്തുന്നത്‌. തീരെച്ചെറിയ കറുത്ത (കറുകറുത്ത) ഉറുമ്പുകളായിരുന്നു തങ്ങളുടെ 'കടി' പോരാളികള്‍ക്കു മേല്‍ കടിച്ചു തീര്‍ത്തത്‌. നിയമോപദേശകന്‍ കഴിക്കാനായി കൊണ്ട്‌ ബാഗില്‍ വച്ച റെസ്‌ക്‌ പായ്‌ക്കറ്റിലാണ്‌ മണം പിടിച്ചും ശത്രുസൈന്യത്തിന്റെ പാതപിന്തുടര്‍ന്നും പോരാളി സംഘങ്ങള്‍ എത്തിയത്‌. തങ്ങളുടെ മൃഷ്ടാന്നഭോജനത്തിനു തടസ്സം നേരിട്ട കറുമ്പന്മാര്‍ തലയുയര്‍ത്തി കമാന്‍ഡറെ നോക്കിയെങ്കിലും ധൈര്യശാലിയായ കമാന്‍ഡര്‍ വിദഗ്‌ധമായി കവര്‍ കൈയിലെടുത്തു പുറത്തേക്കു വലിച്ചെറിഞ്ഞു. റെസ്‌ക്‌ പോയ വിഷമത്തില്‍ നിയമോപദേശകന്‍ എന്തൊക്കെയോ പിറുപിറുത്തെങ്കിലും ആരും വകവച്ചില്ല. 'പുകഞ്ഞ റെസ്‌ക്‌ പുറത്ത്‌'എന്ന മനോഭാവമായിരുന്നു മറ്റു പോരാളികള്‍ക്ക്‌.
വലിയ ആശ്വാസത്തിലായിരുന്നു പിന്നീട്‌ പോരാളികള്‍. ശത്രുവിനെ തുരത്തിയ സന്തോഷത്തില്‍ റഷീദിന്റെ ചൈനീസ്‌ മൊബൈലില്‍ ഡിജിറ്റല്‍ ക്വാളിറ്റിയോടെ ഓത്തുപള്ളീല്‍ അന്നു നമ്മള്‍........എന്ന ഗാനം കേള്‍ക്കുകയാണ്‌ ആദ്യം ചെയ്‌തത്‌.
പിറ്റേ ദിവസം സാധാരണപോലെ കടന്നുപോയി. അതിനടുത്ത ദിവസമാണ്‌ പോരാളികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടാവുന്നത്‌. യുദ്ധംകഴിഞ്ഞ്‌ ഉറങ്ങാന്‍ പോരാളികളുടെ കൂടെ തോറബോറയില്‍ വരികയും ഉച്ചവരെ 'കുളിമല്‍സര'ത്തില്‍ പങ്കെടുക്കാന്‍ ബാത്ത്‌റൂമിനു മുമ്പില്‍ ക്യൂ നില്‍ക്കുകയും ചെയ്‌ത നിയമോപദേശകനെ യുദ്ധം തുടങ്ങി മണിക്കൂറുകള്‍ നാലുകഴിഞ്ഞിട്ടും കാണാതായതോടെ പോരാളികള്‍ക്കിടയില്‍ ഭീതിയുടെ പെരുമ്പറ മുഴങ്ങിത്തുടങ്ങി. ചോദിച്ചവര്‍ ചോദിച്ചവര്‍ അറിയില്ലെന്നു കൈമലര്‍ത്തിയപ്പോള്‍ പോരാളികളുടെ സംശയദൃഷ്ടികള്‍ ചെന്നുപതിച്ചതു ശത്രുക്കളായ റെഡ്‌സ്‌ട്രീറ്റുകാരിലായിരുന്നു. ചാരന്മാരായ തങ്ങളെയും പിലാത്തറയെയും പറഞ്ഞുവിട്ടെങ്കിലും യഹ്യയുടെ വായില്‍ നിന്ന്‌ കമാന്നൊരക്ഷരം കൂടി പുറത്തുവന്നില്ല. നിരാശയോടെ മടങ്ങിയ ഇരുവരും വിവരം കമാന്‍ഡറുടെ ചെവിയിലേക്ക്‌ പകര്‍ത്തി. ഉടനെടുത്തു ഹൈടെക്‌ നഗരമായ മാനന്തവാടിയില്‍ ചൈനീസ്‌ സര്‍ക്കാര്‍ നേരിട്ടിറക്കി കൊടുത്ത അറഫാത്തിന്റെ മൊബൈല്‍. നിയമോപദേശകന്റെ നമ്പര്‍ കുത്തിനോക്കിയെങ്കിലും സ്വിച്ച്‌ഡ്‌ ഓഫ്‌ ആണെന്ന കംപ്യൂട്ടര്‍ ചേച്ചിയുടെ മറുപടിയാണ്‌ പോരാളികളുടെ കര്‍ണത്തില്‍ പതിച്ചത്‌. പോരാളി മിസ്സിങ്ങാണെന്ന അടിയന്തര സന്ദേശം യുദ്ധക്കളത്തില്‍ വിളംബരം ചെയ്‌ത ശേഷം തിരച്ചില്‍ നടത്താന്‍ കമാന്‍ഡറും സംഘവും തോറബോറ ലക്ഷ്യമാക്കി നീങ്ങി.
അതിനിടെ ആരോ പറഞ്ഞ പഴയ കഥ പോരാളികളെ ചകിതരാക്കി. പണ്ടേതോ..യുദ്ധക്കളത്തില്‍ നിന്നു മുങ്ങിയ വിരുതന്‍ മൂന്നുദിവസമായി യുദ്ധത്തിനു വരാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൂവാണ്ടന്‍ മാവില്‍ ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങിനില്‍ക്കുന്ന ദയനീയ കാഴ്‌ചയായിരുന്നു ആ കഥ.
ആരൊക്കെയോ അയ്യോ കഷ്ടം! പാവം പയ്യനായിരുന്നു! തുടങ്ങിയ കമന്റുകളൊക്കെ വിട്ടുതുടങ്ങി.
അങ്ങനെയൊന്നും നിയമോപദേഷ്ടാവിന്‌ സംഭവിക്കില്ല. എന്ന ഉറക്കെ ഉറക്കെ പ്രഖ്യാപി്‌ച്ചു കുറച്ചുപേര്‍ കൂടി കമാന്‍ഡറുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേരാന്‍ യാത്രയായി. യാത്ര പാതിവഴിയിലെത്തുമ്പോള്‍ കമാന്‍ഡര്‍ നിയമോദേഷ്ടാവിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ച്‌ കൊണ്ടുവരുന്നുണ്ട്‌. നീണ്ട യാത്ര കഴിഞ്ഞ ക്ഷീണമായിരുന്നു ആ മുഖത്ത്‌ തെളിഞ്ഞുനിന്നിരുന്നത്‌. യുദ്ധക്കളത്തില്‍ ഹാജരാക്കിയ പ്രതിയെ നീണ്ടുനില്‍ക്കുന്ന ചോദ്യംചെയ്യലിനു വിധേയമാക്കുകയായിരുന്നു അടുത്ത ഘട്ടം.
ആദ്യമൊന്നും പിടിതരാതെ നിന്നിട്ടൊടുവില്‍ ആ നഗ്നസത്യം നിയമോപദേശകന്‍ വെളിപ്പെടുത്തി. യുദ്ധക്കളത്തിലേക്കുള്ള യാത്രവേളയില്‍ കണ്ടുമുട്ടിയ സുഹൃത്തിനൊപ്പം ഇപ്പോ വരാം...എന്ന വാക്കും വിശ്വസിച്ച്‌ ചാടിപ്പുറപ്പെട്ടതാണ്‌. മണിക്കൂറുകള്‍ ഒന്ന്‌ ഒന്നര രണ്ട്‌ രണ്ടര എന്നിങ്ങനെ പതിയെപ്പതിയെ കടന്നുപോയത്‌ അറിയാഞ്ഞിട്ടാണോ..അതോ മൂന്നുമണിക്കൂര്‍ മിച്ചം വേണ്ടിവരുന്ന യാത്ര അരമണിക്കൂര്‍ കൊണ്ടു പോയിവരാന്‍ സാധിക്കാത്തതിനാലാണോ എന്നറിയില്ല പോരാളി യുദ്ധക്കളത്തിലെത്താന്‍ ഒരുപാട്‌ വൈകി, എന്നു മാത്രമല്ല, സഹപോരാളികളെ ഏറെ ടെന്‍ഷന്‍ അടിപ്പിക്കുകയും ചെയ്‌തു. ചാര്‍ജ്‌ തീര്‍ന്നതിനാലാണ്‌ മൊബൈല്‍ ചത്തതെന്ന നിസ്സഹായതയും ഖേദത്തോടെ അറിയിച്ചു. അന്ന്‌ തന്നെ നിയമോപദേശകന്‌ സഹപോരാളികള്‍ പുതിയ പേരും ചാര്‍ത്തി "മിസ്സിങ്‌ പോരാളി"
സംഭവബഹുലമായ രണ്ടാമത്തെ സംഭവം രണ്ടുദിവസങ്ങള്‍ക്കു ശേഷം ആഗതമായി. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു എന്ന മാതിരിയാണ്‌ ഓരോ സംഭവങ്ങളും ഉണ്ടാവുന്നത്‌ എന്നതാണ്‌ അദ്‌ഭുതകരം. തോറബോറയിലാണ്‌ എല്ലാം അരങ്ങേറുന്നത്‌. എടുത്തുപറയാന്‍ പറ്റിയ ഒന്നുംതന്നെ ആ 'ചുവന്നതെരുവി'ല്‍ സംഭവിക്കാത്തതെന്തേ എന്ന സംശയത്തെ നിങ്ങളോടു പങ്കുവച്ച്‌ ഞാനാ കഥ പറയാം. നേരത്തേ പറഞ്ഞ ശത്രുക്കളെ നാമാവശേഷമാക്കി എന്ന സന്തോഷത്തില്‍ തോറബോറയിലെ പകല്‍ ഇരുളുകയും രാത്രി വെളുക്കുകയും ചെയ്‌തു കൊണ്ടിരുന്നു. ഒരു സുപ്രച്ചയില്‍(ഉച്ചയ്‌ക്ക്‌) അപ്രതീക്ഷിതമായാണ്‌ ഖാസിമി ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നത്‌. ചെവിക്കകത്ത്‌ ടണ്ടഗ ടണ്ടഗാാാാന്ന്‌ ശബ്ദം..എന്തൊക്കെയോ പാഞ്ഞുനടക്കുന്നു..ആകെപ്പാടെ ചെവിക്കകത്തു നീറ്റല്‍. ഒന്നു കുളിക്കാന്‍ കൂടി കൂട്ടാക്കാതെ ഒരാഴ്‌ചയായി ധരിക്കുന്ന ജീന്‍സും ജുബ്ബയും വലിച്ചുകേറ്റിയിട്ട്‌ അറഫാത്തിനെയും കൂട്ടി ഹോസ്‌പിറ്റലിലേക്ക്‌ ബസ്‌ പിടിച്ചു. സഹിക്കാനാവാത്ത വേദന അവഗണിച്ച്‌ നീണ്ടക്യൂവില്‍ നിന്ന്‌ അഡ്‌മിഷന്‍ തരപ്പെടുത്താന്‍ പേര്‌ പറഞ്ഞുകൊടുക്കുമ്പോള്‍ ആണ്‌ ഇന്ത്യന്‍ റുപ്പീസ്‌ 100 രൂപ മേശപ്പുറത്ത്‌ വയ്‌ക്കണമെന്ന മധുരമൊഴി കേള്‍ക്കുന്നത്‌. പഴ്‌സ്‌ തുറന്നുനോക്കിയെങ്കിലും പത്തുരൂപാ തികച്ചെടുക്കാന്‍ ഇല്ലെന്നു കണ്ടു ഞെട്ടി.(ഞെട്ടല്‍ അഭിനയിച്ചു). അറഫാത്തിനെ സഹായത്തിനായി നോക്കിയെങ്കിലും കണ്ണടച്ചു കാണിച്ചതിനാല്‍ ഖാസിമിയുടെ കണ്ണുകള്‍ പുറത്തേക്കു തള്ളി. ഒടുവില്‍ എ.ടി.എം കാര്‍ഡും കൊടുത്ത്‌‌ അറഫാത്തിനെ പുറത്തേക്കയച്ച്‌ അടുത്തുകണ്ട കസേരയില്‍ ഖാസിമി ഉപവിഷ്ടനായി. അഞ്ചുപത്തുമിനുട്ടിനകം വിയര്‍ത്തുകുളിച്ചെത്തിയ അറഫാത്ത്‌ പണം കൗണ്ടറിലടച്ചു ഖാസിമിയേയും കൂട്ടി ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നീങ്ങി. പാണ്ടിലോറിയില്‍ കച്ചിത്തുറു കൊണ്ടുപോവുന്ന പോലുള്ള ഖാസിമിയുടെ മുടിയും താടിയുമൊക്കെ കണ്ട്‌ ഡോക്ടര്‍ ഒരു നിമിഷം അന്തിച്ചു നിന്നു. പിന്നീട്‌ കാര്യമന്വേഷിച്ചു.
ചെവിയില്‍ പ്രാണി കയറി.......ഖാസിമിയുടെ മറുപടിയില്‍ വിശ്വാസം വരാതെ ഡോക്ടര്‍ ടോര്‍ച്ചടിച്ചും പേനയിട്ടു കറക്കിയുമൊക്കെ നോക്കി. കുറിപ്പടിയെടുത്ത്‌ പേന തെളിയുന്നുണ്ടോ എന്നു കുത്തിവരച്ചു. സാരമില്ല ഞാന്‍ കുറിച്ച മരുന്നു വാങ്ങി കഴിച്ചാല്‍ മതിയെന്ന ആശ്വാസവചനം കൈമാറി.

അല്ല ചെവിക്കകത്തുപോയ പ്രാണിയെവിടെ? എന്ന സംശയത്തോടെ ഉള്ളടക്കത്തിലെ ജഗതിയെപ്പോലെ ഡോക്ടറുടെ മുമ്പില്‍ ഖാസിമി നിലയുറപ്പിച്ചു.
സാരംല്യേേേേന്ന....ഒക്കെ ശര്യാവും...ഡോക്ടര്‍ ഉദാരമനസ്‌കനായി. സംശയം തീര്‍ത്തുനീങ്ങിയില്ലെങ്കിലും അറഫാത്ത്‌ പിടിച്ചുവലിച്ചതു കൊണ്ട്‌ ഖാസിമി റൂമില്‍ നിന്ന്‌ പുറത്തിറങ്ങി.
നിഷ്‌കാസനം ചെയ്‌തുവെന്ന്‌ പോരാളികള്‍ കരുതിയ കറമ്പന്മാര്‍(ഉറുമ്പിന്‍കൂട്ടങ്ങള്‍) ഇതാ വളരെ ആസൂത്രിതമായി ഖാസിമിയുടെ 100 ഇന്ത്യന്‍ രൂപ പൊടിച്ചുകളഞ്ഞു. പോരാത്തതിന്‌ മാനഹാനിയും...
യുദ്ധക്കളത്തിലെത്തുന്നതിനു മുമ്പുതന്നെ സഹപോരാളികള്‍ക്ക്‌ സന്ദേശമെത്തിയതിനാല്‍ എല്ലാവരും അടങ്ങാത്ത ആകാംക്ഷയിലായിരുന്നു. പ്രാണി കയറിയ ഖാസിമിയുടെ ചെവി കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ടിക്കറ്റ്‌ വച്ച്‌ പ്രോഗ്രാം നടത്തിയിരുന്നെങ്കില്‍ ആശുപത്രിയില്‍ ചെലവായ തുക എളുപ്പത്തില്‍ വസൂലാക്കാവുന്നത്ര തിരക്കായിരുന്നു എന്നു പറയുന്നതില്‍ പോരാളികള്‍ അതിരറ്റ്‌ അഭിമാനിക്കുന്നു. (ഒരു പോരാളിയുടെ ചെവി കാണാന്‍ അത്രമാത്രം ആളുകല്‍ വരുന്നതില്‍ അസൂയപ്പെടുകയാണ്‌ വേണ്ടത്‌. പക്ഷേ പോരാളികള്‍ അത്തരക്കാരല്ല.) അന്നുവൈകീട്ട്‌ കമാന്‍ഡറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഒരു പേരിടല്‍ കര്‍മം കൂടി നടത്തി. "മിസ്റ്റര്‍ പ്രാണികുമാര്‍".
തോറബോറയുടെ വീരേതിഹാസങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ തുന്നിച്ചേര്‍ത്ത്‌ മിസ്സിങ്ങ്‌ പോരാളിയും മിസ്റ്റര്‍ പ്രാണികുമാറും ആ ദിവസങ്ങളില്‍ സമാധാനമായി ഉറങ്ങി. നാളെ എന്തു പുകിലാവും നടക്കുകയെന്നോര്‍ത്ത്‌ കമാന്‍ഡറും മറ്റ്‌ പോരാളികളും ഉറങ്ങിയതേ ഇല്ല.....